Monday, 27 June 2016


# ഓർമപ്പൂരം# 


ഇടവഴിയിലെ
ആനച്ചങ്ങല 
പെരുക്കങ്ങൾ  
പോലെ  
ഓർമ്മകൾ ..

കിലുങ്ങി -
കുണുങ്ങി-  
നിവർന്ന്  
മെലിഞ്ഞ  
കാലൊച്ചകൾ ...

തിടമ്പേറ്റിയ-  
കൊമ്പൻറെ - 
പൂടയിലുടക്കിയ - 
സ്വപ്നക്കണ്ണുകൾ ...

ഇലഞ്ഞിത്തറ  
മേളത്തിലസ്തമിച്ച  
സന്ധ്യാനാമങ്ങൾ ...

പാലപ്പൂ  -
രാവുകളിലെ  
ശീത  -
നടത്തങ്ങൾ ...

കാറ്റൊഴിഞ്ഞ  
ഹൈഡ്രജൻ -  
ബലൂണിൻറെ 
ഭൂമി പ്രണാമം....

നിയോൺ  
വെളിച്ചത്തിൽ  
കണ്ണോടു - 
കണ്ണുചേർന്ന 
കുപ്പിവള പ്രണയങ്ങൾ ...

ശ്രീകോവിലിൽ 
പട്ടുടുത്ത  
ദേവീ  
നടനം ...

നിലാവഴിഞ്ഞ  
അന്തിനാടക  
മേളങ്ങൾ ...

കൊടിയിറക്കങ്ങളുടെ
ഉറക്കച്ചടവുകൾ.....

                                -ആതിര പ്രഭാകർ (ആമി)

Thursday, 23 June 2016

എന്നിലെ നീ , അഥവാ.......


തലനരച്ച സ്വപ്നം,
വെള്ളയുടുത്ത കാമം,
മിഴിയൊഴിഞ്ഞ കാഴ്ച,
ഓർമത്തെറ്റിന്റെ കൗമാരം,
കരിമ്പടമുടുത്ത പൗർണമി ,
ബാലികാക്കയുടെ പ്രണയം,
എന്നിലെ നീ,
അഥവാ ... നിന്നിലെ ഞാൻ...

                              -ആതിര പ്രഭാകർ (ആമി )

Wednesday, 1 June 2016

.......അമ്മുക്കുട്ടി സ്കൂളിലേക്ക് ........

പതിനെട്ടു   വർഷങ്ങൾക്കു പിറകിലെ ഓർമയില്ലാത്ത ആ ഓർമദിവസത്തോട് ഇന്നും വാത്സല്യം നിറഞ്ഞ പ്രണയമാണ് ....
പൊടിചെക്കന്റെ കുഞ്ഞി കുംബയിൽ ഇക്കിളി കൂട്ടി "ചേച്ചി പഠിച്ച് വല്യേ കുട്ട്യായിട്ട് വരാംട്ടോ " എന്നു പറയുമ്പോ അവൻ മലർന്നു കിടന്നു ഊറി ചിരിക്കുകയോ ഇത്തിരി ഉണ്ണി മൂത്രം പുണ്യാഹമായി ചേച്ചി ക്ക് തരുകയോ ചെയ്തിടുണ്ടാവാം ....  
അച്ഛന്റെ കവിളിൽ കുഞ്ഞരിപ്പല്ലിറുക്കി " കുട്ടി പോണോ അച്ഛാ " ന്ന് ചോദിച്ചപ്പോൾ ഉള്ള അമർത്തിചിരിയിൽ ഇത്തിരി കുസൃതിയും ഒത്തിരി അനുഗ്രഹങ്ങളും ഉണ്ടായിരികാം.  
സന്തൂർ സോപ്പ് തേച്ച്‌ കുളിപ്പിച്ച് , കുഞ്ഞുരുളകൾ വായിൽ വച്ച് തരുമ്പോൾ അമ്മ "ഇപ്പോ അമ്മേടെ മുത്ത് വല്യേ കുട്ട്യായിട്ടോ , ഇനി ഇതൊക്കെ ഒറ്റക്കു ചെയ്യണം " എന്നൊക്കെ പറഞ്ഞ് ൻറെ കുഞ്ഞി ചുമലിൽ ഉത്തരവാധിത്വതിന്റെ പുസ്തകക്കെട്ട് വച്ച് തന്നിട്ടുണ്ടാകും .... 
വട്ടമ്പലം ഗവണ്മെന്റ് എൽ പി സ്കൂളിന്റെ പടി കയറുമ്പോൾ ആവാം ന്റെ ലോകം 2 KM ഉള്ള നടവഴിയും , സിമെന്റ് കറപിടിപ്പിച്ച ആ ക്ലാസ്സ്‌റൂമും ആണെന്നു കരുതിയതു. 10 മണി ബെൽ നീട്ടിയടിച്ചപ്പോൾ ആദ്യബെഞ്ചിന്റെ അറ്റത്ത് എന്നെ ഇരുത്തി അമ്മ കൈ വിടുവിച്ച് നടന്നപ്പോൾ , അപരിചിതത്വത്തിന്റെ തനിച്ചാവലുകളിൽ ഒരിറ്റു കണ്ണീർ ഊർന്നു വീണിട്ടുണ്ടാകാം ... കളിക്കുടുക്കയിലെ അക്ഷരങ്ങള ഓരോന്നായി ബോർഡിൽ വരച്ചപ്പോൾ പരിചയം ഭാവിചിടുണ്ടാകാം..
ഒന്നുമാത്രം ഉറപാണ് ,
ഹരിശ്രീ കുറിപ്പിച്ച ത്രേസ്യാമ ടീച്ചർ തലയിൽ കൈ വച്ചനുഗ്രഹിചിട്ടുന്ടെന്ന് .......

-ആതിര പ്രഭാകർ
(സമർപ്പണം : ആദ്യാക്ഷരം ഓതിത്തന്ന ത്രേസ്യാമ ടീച്ചറുടെ പാവന സ്മരണക്ക് )